Tuesday, May 6, 2008

കുടിയൊഴിപ്പിക്കല്‍

സൗഹൃദത്തിന്റെ ഞരമ്പറുക്കല്‍
ബാധ ഒഴിപ്പിക്കുന്നതിനേക്കാള്‍
ലളിതം.
ബ്ലേഡോ പിച്ചാത്തിയോ
വേണ്ട.
രാകി മിനുക്കിയ വാക്ക്‌
അല്ലെങ്കില്‍ തിളപ്പിച്ച വരികള്‍.
ഇവയിലൊന്ന്‌ അഭികാമ്യം.

തപാല്‍ മാര്‍ഗമോ
മൊബൈല്‍ വഴിയോ
നിങ്ങളുടെ ഓപ്‌ഷന്‍ പരീക്ഷിക്കാം.
അതുമല്ലെങ്കില്‍ മുഖാമുഖം.

ആള്‍ ലോലഹൃദയനാണെങ്കില്‍
കരളുരുകി മരിക്കും.
അല്ലാത്തവര്‍ക്കു നേരെ
ഭീഷണിയുടെ കാരമുള്ള്‌.
ക്രമേണ ആ ശല്യവും
ഒഴിവാകും.

ഔട്ട്‌ ഓഫ്‌ കവറേജ്‌

ഒരുവിളി.
ഞാനേറെ കൊതിച്ചു.
കാതോര്‍ത്തിരുന്നു
യുഗങ്ങളോളം.
ഒരു വസന്തവും
എന്നെ തേടിയെത്തിയില്ല.
ഒടുവില്‍, നീ വിളിച്ചപ്പോള്‍
ഞാന്‍ ജീവിതത്തിന്റെ
പരിധിക്കു പുറത്ത്‌.

പ്രഹരം

നല്ലൊരു തല്ലുകിട്ടാത്തതിന്റെ
കുറവുണ്ടെന്ന്‌
അമ്മ, സുഹൃത്ത്‌,കാമുകി
പറയും.

അമ്മ ഒരിക്കലും തല്ലിയില്ല.
പടിയിറക്കങ്ങളില്‍
കണ്ണുനീര്‍ തുടച്ച്‌,
നെറ്റിയില്‍ ചുംബിച്ച്‌
അനുഗ്രഹിക്കും.

സുഹൃത്ത്‌
തല്ലിയില്ലെന്നേയുള്ളൂ.
ശാപത്തിന്റെ മുള്‍ക്കിരീടമണിയിച്ച്‌
വെറുപ്പിന്റെ തീച്ചുരത്തില്‍
തനിച്ചാക്കി യാത്രയായി.

കാമുകി
മുഖമടച്ചു തന്നു.
ഒന്നല്ല, പലകുറി.
തേഞ്ഞു പൊട്ടാറായ
അവളുടെ ചെരുപ്പിന്റെ
പ്രഹരശേഷി
അറിയുന്നത്‌ അപ്പോഴാണ്‌.