Tuesday, May 27, 2008

വിട

അരുതെങ്കില്‍
അകലാം.
അലംഘനീയമാണല്ലോ
വിധി.
മറക്കുവാന്‍ മൊഴിയരുത്‌.
മറവിയെന്നാല്‍
മരണമാണ്‌.

Friday, May 23, 2008

ഓര്‍മകള്‍ ഋതുഭേദമില്ലാതെ പൂക്കുന്നു

നന്മയുടെ നിറമുള്ള
കൂട്ടുകാരീ.....
നിന്നെയോര്‍ക്കുമ്പോള്‍
കരള്‍ കത്തുന്നു.
ആമാശയത്തിലൊരു സൂചി
ആഴ്‌ന്നിറങ്ങുന്നു.
പതിയെ, കണ്ണുകള്‍
രക്തനദിയാവും.

നീ പിരിഞ്ഞതില്‍പിന്നെ
വസന്തം വന്ധ്യമായി.
മോഹങ്ങള്‍ മരിച്ചു.
ഞാന്‍ അനാഥനായി.

വിധിയുടെ വേനലേറ്റ്‌
തളര്‍ന്നപ്പോള്‍
നീമാത്രമായിരുന്നു
തണല്‍.
കടലോളം വരുന്ന സ്‌നേഹം
നിന്നെ അടയാളപ്പെടുത്തുന്നു.

ഇന്ന്‌ വിരഹത്തിന്‍
ഉമിത്തീയില്‍ ഞാന്‍
വെന്തുരുകുന്നു.
വേദനയേറ്റ്‌
തലയോട്ടി തകരുമ്പോഴും
നിന്നെക്കുറിച്ച്‌ ഓര്‍ക്കാനാണ്‌
എനിക്കിഷ്ടം.

Sunday, May 11, 2008

ദ്വിമാന സമവാക്യങ്ങള്‍

കണക്ക്‌ ബോണ്ടില്‍
കവിത കുറിച്ചതിന്‌
ടീച്ചര്‍ പിച്ചിയ പാട്‌
കൈയില്‍ ഇപ്പോഴും
ഗുണനചിഹ്‌നം പോലെ.
നിര്‍ധാരണം പിഴച്ചാല്‍
നായ, കുരങ്ങ്‌, കാട്ടുപോത്ത്‌
ടീച്ചറുടെ വായില്‍നിന്നും
പുറത്തുചാടും.
കുരച്ചും മാന്തിയും കുത്തിയും
അവ എന്നെ ശിഷ്ടമാക്കും.

മലയാളം പിരീയഡില്‍
സരളമ്മ ടീച്ചര്‍
നാലുവരി കവിത ചൊല്ലി.
സന്ധി, സമാസം ആരാഞ്ഞു.
വൃത്തമില്ലാത്ത കവിത പോലെ
അപ്പോള്‍ ഞാന്‍.
ടീച്ചര്‍ ചൂരലെടുക്കവേ
പാഠപുസ്‌തകത്തിന്റെ
അഞ്ചാം അധ്യായത്തില്‍
കയറി ഞാനൊളിച്ചു.

Tuesday, May 6, 2008

കുടിയൊഴിപ്പിക്കല്‍

സൗഹൃദത്തിന്റെ ഞരമ്പറുക്കല്‍
ബാധ ഒഴിപ്പിക്കുന്നതിനേക്കാള്‍
ലളിതം.
ബ്ലേഡോ പിച്ചാത്തിയോ
വേണ്ട.
രാകി മിനുക്കിയ വാക്ക്‌
അല്ലെങ്കില്‍ തിളപ്പിച്ച വരികള്‍.
ഇവയിലൊന്ന്‌ അഭികാമ്യം.

തപാല്‍ മാര്‍ഗമോ
മൊബൈല്‍ വഴിയോ
നിങ്ങളുടെ ഓപ്‌ഷന്‍ പരീക്ഷിക്കാം.
അതുമല്ലെങ്കില്‍ മുഖാമുഖം.

ആള്‍ ലോലഹൃദയനാണെങ്കില്‍
കരളുരുകി മരിക്കും.
അല്ലാത്തവര്‍ക്കു നേരെ
ഭീഷണിയുടെ കാരമുള്ള്‌.
ക്രമേണ ആ ശല്യവും
ഒഴിവാകും.

ഔട്ട്‌ ഓഫ്‌ കവറേജ്‌

ഒരുവിളി.
ഞാനേറെ കൊതിച്ചു.
കാതോര്‍ത്തിരുന്നു
യുഗങ്ങളോളം.
ഒരു വസന്തവും
എന്നെ തേടിയെത്തിയില്ല.
ഒടുവില്‍, നീ വിളിച്ചപ്പോള്‍
ഞാന്‍ ജീവിതത്തിന്റെ
പരിധിക്കു പുറത്ത്‌.

പ്രഹരം

നല്ലൊരു തല്ലുകിട്ടാത്തതിന്റെ
കുറവുണ്ടെന്ന്‌
അമ്മ, സുഹൃത്ത്‌,കാമുകി
പറയും.

അമ്മ ഒരിക്കലും തല്ലിയില്ല.
പടിയിറക്കങ്ങളില്‍
കണ്ണുനീര്‍ തുടച്ച്‌,
നെറ്റിയില്‍ ചുംബിച്ച്‌
അനുഗ്രഹിക്കും.

സുഹൃത്ത്‌
തല്ലിയില്ലെന്നേയുള്ളൂ.
ശാപത്തിന്റെ മുള്‍ക്കിരീടമണിയിച്ച്‌
വെറുപ്പിന്റെ തീച്ചുരത്തില്‍
തനിച്ചാക്കി യാത്രയായി.

കാമുകി
മുഖമടച്ചു തന്നു.
ഒന്നല്ല, പലകുറി.
തേഞ്ഞു പൊട്ടാറായ
അവളുടെ ചെരുപ്പിന്റെ
പ്രഹരശേഷി
അറിയുന്നത്‌ അപ്പോഴാണ്‌.

Monday, May 5, 2008

ജലഭൂപടം

പുലര്‍ച്ചെ കാണാതായ
ജലഭൂപടം
കുരുടനായ കുട്ടിയുടെ
കാന്‍വാസില്‍.
പുഴ, ബലിനിലങ്ങളില്‍
വാര്‍ന്നുണങ്ങിയ
കഫച്ചോര പോലെ.
തോണിയും തുഴക്കാരനും
അല്‍ഷിമേഴ്‌സ്‌ ബാധിതന്റെ
കിനാവു പോല്‍
ഫ്രെയിമിനു പുറത്ത്‌.

കടലാസു തോണിയുണ്ടാക്കി
രസിച്ച കുട്ടിക്കാലം.
വഞ്ചിയിറക്കാന്‍ പുഴയില്ലാതെ
ചിണുങ്ങവേ, ജീവിതം
ഒരു വ്യഥനദിയാണെന്ന്‌
അമ്മ പറയും.
തുഴത്തലോടലായ്‌
സാന്ത്വനം പകരും.
പിന്നീട്‌, അമ്മ
സ്വയമൊരു പുഴയാവും.

മറവിയുടെ വേലിയേറ്റത്തില്‍
മുങ്ങിമരിച്ച
തുഴക്കാരന്റെ സ്വപ്‌നമുണ്ട്‌.
ചെതുമ്പല്‍ പടരാത്ത
ഹൃദയമുണ്ട്‌.
ദൈന്യതയുടെ തീയോളങ്ങളില്‍
പരാജിതന്റെ ചാവുപാട്ട്‌.
ഓരോ പുഴയും
കോടിപുതച്ച ഓര്‍മയാകുന്നു.

സൗഹൃദത്തിന്റെ ഉപമ

സൗഹൃദങ്ങളെ
ആമയോട്‌
ഉപമിക്കാം.

ഇടയ്‌ക്ക്‌
തല പുറത്തേക്കിട്ടും
ചിലപ്പോള്‍
മുഖം തരാതെയും
അകലുന്ന ബന്ധങ്ങള്‍.

മറ്റു ചിലത്‌
ഓന്തുകള്‍ക്കു തുല്യം.
സ്വയം നിറംമാറി
വേഷപ്പകര്‍ച്ചയിലൂടെ
അകലാനാണ്‌
അവര്‍ക്കിഷ്ടം.